
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ കുടുംബശ്രീ പദ്ധതികളുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി സൂചന. കുടുംബശ്രീ ഓഡിറ്റ് വിഭാഗം കഴിഞ്ഞ പത്ത് വർഷത്തെ ഫയലുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. സിപിഎം നേതാക്കളുടെ തണലിലാണ് വൻ സാമ്പത്തിക തിരിമറി നടന്നതെന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നു.
നടപ്പിലാക്കാത്ത പദ്ധതികളുടെയും സംരംഭങ്ങളുടെയും പേരിൽ നെടുമ്പ്രം പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടന്നെന്നാണ് ആരോപണം. സിഡിഎസ്. ചെയർപേഴ്സൺ, മുൻ വിഇഒ, അക്കൗണ്ടന്‍റ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തിയ കുടുംബശ്രീ ജില്ലാ മിഷൻ ഓഡിറ്റ് വിഭാഗം 2013 മുതലുള്ള പദ്ധതികളുടെ ഫയലുകൾ പരിശോധനയ്ക്കായി കൊണ്ടുപോയി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെടുന്നു. പ്രതിഷേധ സമരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഓഡിറ്റ് റിപ്പോർട്ട് വന്നാൽ മാത്രമേ സാമ്പത്തിക തട്ടിപ്പ് നടന്നോയെന്ന് അറിയാനാകൂ. മറ്റൊന്നും ഇപ്പോൾ പറയാനില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. കുടുംബശ്രീ ജില്ലാ മിഷന്‍റെ ഫയൽ പരിശോധന അടുത്താഴ്ചയോടെ പൂർത്തിയാകും. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam