
ഇടുക്കി: തൊഴത്തിൽ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം ഓലിയില്‍ (ചെറിയ കിണർ) വീട്ടമ്മ മരിച്ചു. ഇടുക്കി കരുണപുരം വയലാര്‍ നഗർ സ്വദേശി ഉഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. കറക്കുന്നതിനായി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെയാണ് പശു കുതറിയോടിയത്. പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കിണറിലേക്ക് ഉഷ വീഴുകയായിരുന്നു.
ഉഷയുടെ ദേഹത്തേക്കാണ് പശു വീണത്. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ചെറിയ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചു വരുത്തി ജെസിബി ഉപയോഗിച്ച് പശുവിനെ മാറ്റിയ ശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം, പണിക്കായി അടുക്കി വച്ച കല്ല് വീണ് നാല് വയസുകാരി മരണപ്പെട്ടത് നാടിനെയാകെ കരയിക്കുകയാണ്. കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂർത്തിയാവാത്ത വീട്ടിൽ പടികൾ പോലെ അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് കല്ല് അടർന്ന് ദേഹത്തേക്ക് വീണത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂനോൾമാട് എ എം എൽ പി സ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam