
കുട്ടനാട്: ടോറസിന് സൈഡ് കൊടുത്ത കാര്‍ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി. എടത്വ-തായങ്കരി റൂട്ടില്‍ എടത്വ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് 5.45നായിരുന്നു അപകടം. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചമ്പക്കുളത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങവേ എടത്വ പൊലീസ് സ്റ്റേഷന് സമീപത്തു വെച്ച് ടോറസിന് സൈഡ് കൊടുത്തതാണ് കാര്‍ കുഴിയിലേക്ക് മറിയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
ടോറസിന്റെ ശക്തമായ വെളിച്ചം കണ്ണില്‍ പതിച്ചതാണ് കുഴി കാണാന്‍ കഴിയാഞ്ഞതെന്ന് കാര്‍ ഉടമ പറഞ്ഞു. കാറിന്റെ മുന്‍വശവും ഇടത് വശവും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ എടത്വ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്‍സണ്‍, മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കാറില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചു.
ചിന്നക്കനാലില്‍ അമ്പതടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു; എട്ടു പേര്‍ക്ക് പരിക്ക്
ഇടുക്കി: ഇടുക്കി ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ തൊഴിലാളികളുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാപ്പാത്തിച്ചോലക്ക് സമീപം ഏലംപടി എന്ന സ്ഥലത്തുള്ള എവര്‍ഗ്രീന്‍ എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. സൂര്യനെല്ലിയില്‍ നിന്നും വന്ന തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. അമ്പതടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഗുരുതര പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് ആളുകളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ പാപ്പാത്തിച്ചോലയില്‍ നിന്നും ആളുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam