
മലപ്പുറം: ടോറസ്സിനടിയിൽപ്പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത ( 32 ) യാണ് അപകടത്തിൽ മരിച്ചത്. രജിതക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച സഹ യാത്രികക്കും പരിക്കേറ്റു. കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കൽ ഗ്രീഷ്മ ( 32 ) നാണ് പരിക്കേറ്റത്. പരിക്കേറ്റ ഗ്രീഷ്മയെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം നടന്നത്.
അപകടത്തിൽ തെറിച്ച് വീണ രജിതയുടെ ശരീരത്തിൽ കൂടി ടോറസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടം വരുത്തിയ ശേഷം നിർത്താതെ പോയ ടോറസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി. കുറ്റിപ്പാലയിൽ വച്ചാണ് നാട്ടുകാർ ടോറസ് തടഞ്ഞ് പിടികൂടിയത്. ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച രജിതയുടെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ , വസന്ത എന്നിവരാണ് രജിതയുടെ മാതാപിതാക്കൾ. സജീഷാണ് ഭർത്താവ്. ആകാശ് , അനന്യ എന്നിവരാണ് മക്കൾ.
കമന്‍റിന് ശിവൻകുട്ടിയുടെ കലക്കൻ മറുപടി; ബോഡിഷെയിമിംഗ് നടത്തിയ ആൾ ക്ഷമ പറഞ്ഞു, പക്ഷേ ന്യായീകരണവും
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത തൊടുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന്‍റെ ഹെൽമെറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെത്തി എന്നതാണ്. 4.5 ഗ്രാം കഞ്ചാവാണ് ഇയാളുടെ ഹെൽമറ്റിൽ നിന്ന് കണ്ടെത്തിയത്. എന്നാല്‍ അപകടത്തിൽ പരിക്കേറ്റ ഇയാൾ പൊലീസെത്തും മുന്നെ കടന്നു കളഞ്ഞിരുന്നു. കാരുപ്പാറയിലെ സ്വകാര്യ ഗ്യാസ് എജൻസിക്ക് മുമ്പിലാണ് അപകടം നടന്നത്. പൂച്ചപ്ര ചുള്ളിമ്യാലിൽ ബിബിൻ ബാബു (23) വിന്‍റെ ഹെൽമെറ്റിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളിലെയും യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു. ഇതോടെ ബിബിൻ ബൈക്കും ഹെൽമെറ്റും ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ബിബിൻ ധരിച്ചിരുന്ന ഹെൽമെറ്റിൽ നിന്നു കഞ്ചാവ് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam