പൊലീസ് സ്റ്റേഷൻ ഈടുവെച്ച് ലോണെടുത്തു, പിന്നാലെ ജപ്തി; ലേലത്തിൽ വാങ്ങിയയാൾ അളക്കാനെത്തിയപ്പോൾ ഞെട്ടി പൊലീസ്

Published : Sep 07, 2023, 11:22 AM IST
പൊലീസ് സ്റ്റേഷൻ ഈടുവെച്ച് ലോണെടുത്തു, പിന്നാലെ ജപ്തി; ലേലത്തിൽ വാങ്ങിയയാൾ അളക്കാനെത്തിയപ്പോൾ ഞെട്ടി പൊലീസ്

Synopsis

ഇടുക്കി വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും അടങ്ങുന്ന ഭൂമി ഈടുവെച്ച് സ്വകാര്യ വ്യക്തി ബാങ്ക് വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ഭൂമി ജപ്തി ചെയ്ത് ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. 

ഇടുക്കി: സ്വകാര്യവ്യക്തി ബാങ്കിൽനിന്ന് വായ്പയെടുക്കാൻ ഈടുവെച്ചത് പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന ഭൂമി. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന 2.4 ഏക്കറോളം ഭൂമിയാണ് സ്വകാര്യ വ്യക്തിയുടെ ഈടു വസ്തുവായി മാറിയത്.

വായ്പ മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത് ലേലത്തിന് വെച്ച ഭൂമി ഏറ്റെടുത്തയാൾ അളന്ന് തിരിക്കാൻ നൽകിയ ഹരജിയെതുടർന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അഭിഭാഷക കമീഷന്റെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർ ഭൂമി അളന്ന് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൽ (ഡി.ആർ.ടി) സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് സ്റ്റേഷനും വകുപ്പിന്റെ ഭൂമിയും സംബന്ധിച്ച കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. വെള്ളത്തൂവൽ സ്വദേശിയായ സി.ബി. രമേശൻ ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽനിന്ന് വായ്പയെടുക്കാൻ വർഷങ്ങൾക്കുമുമ്പ് ഈട് നൽകിയ മൂന്ന് ഏക്കർ ഭൂമിയിൽ ഉൾപ്പെടുന്ന ഭാഗമാണ് ദുരൂഹ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടപടിയെടുക്കുകയും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്തു.

Read also: സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി

ലേലത്തിൽ വെച്ച ഭൂമി 2012ൽ നായരമ്പലം സ്വദേശി കെ.പി. ജോഷി വാങ്ങി. ഈ ഭൂമിയുടെ അതിർത്തി നിർണയിക്കാൻ അളന്ന് തിട്ടപ്പെടുത്താനായി ഭൂവുടമ ഡി.ആർ.ടിയെ സമീപിച്ചു. തുടർന്ന് അളന്ന് സർവേ നടപടികൾക്കായി അഭിഭാഷക കമീഷനെയും താലൂക്ക് സർവേയറെയും ചുമതലപ്പെടുത്തി. അവർ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ്സ്റ്റേഷനും ക്വാർട്ടേഴ്‍സുമടക്കം 2.4 ഏക്കറോളം ഭൂമികൂടി ഉൾപ്പെടുന്നതാണ് ഈട് വസ്തുവെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദീകരണം തേടി ഡി.ആർ.ടിയിലെ റിക്കവറി ഓഫിസറുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് വെള്ളത്തൂവൽ പൊലീസ് വിവരം അറിയുന്നത്.

2023 ജൂൺ 20നാണ് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസിന് ലഭിച്ചത്. നോട്ടീസ് ലഭിച്ചതോടെ ഭൂമി സംബന്ധിച്ച റിപ്പോർട്ട് തെറ്റാണെന്നുകാട്ടി അഭിഭാഷകൻ മുഖേന ജില്ല പൊലീസ് മേധാവി ഡി.ആർ.ടിയിൽ പ്രാഥമിക വിശദീകരണം നൽകി. ദേവികുളം താലൂക്ക് വെള്ളത്തൂവൽ വില്ലേജിലെ 19/1 സർവേ നമ്പറിൽ വരുന്ന ഭൂമിയിലാണ്പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി പൊലീസ് വകുപ്പിന് കൈമാറാൻ അനുമതി നൽകി 1989 ഡിസംബർ ആറിന് ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവടക്കം പൊലീസ് ഡി.ആർ.ടിയിൽ ഹാജരാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്
പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു