ഇടുക്കി ലോക്കാട് ഗ്യാപ്പില്‍ വീണ്ടും വന്‍ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ കാണാതായി

By Web TeamFirst Published Oct 8, 2019, 8:05 PM IST
Highlights

 ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. മണ്ണ് നീക്കം ചെയ്തു കൊണ്ടിരുന്ന ടിപ്പര്‍ അപകടത്തില്‍ പെട്ടെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു.

ഇടുക്കി: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ്പില്‍ വീണ്ടും വന്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍പ്പെട്ട്  റോഡ് പണിയിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ കാണാതായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ നിന്നും ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റ പട്ടാമ്പി സ്വദേശി സുബീറിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുരണ്ട് പേരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

റോഡ് പണി നടക്കുന്ന ഭാഗത്ത് ഇരുവശങ്ങളിലും വാഹനനിയന്ത്രണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളായ പാല്‍രാജ്, ചിന്നന്‍ എന്നിവരാണ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. പാല്‍രാജിന് കാലില്‍ ഒടിവുണ്ട്. മണ്ണ് മുകളിലേയ്ക്ക് വീണു കിടന്ന പാല്‍രാജിനെ സുഹൃത്തായ  ചിന്നനാണ് ഓടിയെത്തി സഹായിച്ചത്. 

മണ്ണിടിച്ചില്‍  തമിഴ്നാട് സ്വദേശിയായ ക്രെയിന്‍ ഓപ്പറേറ്റര്‍, സഹായി എന്നിവരെയാണ് കാണാതായത്. ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. ഇവരെ കൂടാതെ മറ്റൊരാളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് മണ്ണ് നീക്കം ചെയ്തു കൊണ്ടിരുന്ന ടിപ്പര്‍ അപകടത്തില്‍ പെട്ടെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഒരു മാസം മുമ്പ് വലിയ തോതില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനു സമീപത്താണ് വീണ്ടും മലയിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. 

മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. മേഖലയില്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ തവണ മണ്ണിടിച്ചില്‍ ഉണ്ടായി ഒരു മാസത്തിനു ശേഷമാണ് ഇവിടെ ഗതാഗതം പുനസ്ഥാപിക്കാനായത്. ഗ്യാപ്പ് ഭാഗത്ത് പെയ്യുന്ന ശക്തമായ മഴയും കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള മഞ്ഞും മൂലം രാവിലെ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ എന്നാണ് വിവരം.

click me!