
കല്‍പ്പറ്റ: വയനാട് അതിര്‍ത്തി പ്രദേശമായ പാട്ടവയലില്‍ വീട്ടിനുള്ളിയിൽ പുള്ളിപ്പുലി കയറി. കേരള അതിര്‍ത്തിയോട് ചേർന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ പാട്ടവയലില്‍ വീട്ടിച്ചുവട് വില്ലന്‍ രാഹിനിന്റെ വീട്ടിനുള്ളിലാണ് മൂന്നുവയസുള്ള പുലിയെ കണ്ടെത്തിയത്. വീട്ടിലെ മുറിയിലെ കട്ടിലിനടിയിൽ പതുങ്ങിയ നിലയിലായിരുന്നു പുലി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ബന്ധുവിന്റെ കല്യാണത്തിന് പോയ രാഹിനും കുടുംബവും രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കിടക്കയിൽ കിടന്നുറങ്ങുന്ന പുലിയെ കണ്ടത്. ആളുകളുടെ ബഹളം കേട്ടതോടെ പുലി കട്ടിലിനടിയിലേക്ക് പതുങ്ങി. തുടർന്ന് വീട്ടുകാർ മുൻവാതിൽ പുറത്തുനിന്നു കുറ്റിയിടുകയും പൊലീസിനേയും വനപാലകരേയും വിവരമറിയിക്കുകയായിരുന്നു.
വീടിന്റെ പുറകുവശത്തെ ഭിത്തിക്കു മുകളിലുള്ള ദ്വാരത്തിലൂടെയാണ് പുലി വീടിനുള്ളിൽ കടന്നത്. പകൽ മുഴുവൻ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പുലിയെ രാത്രിയോടെയാണ് വനപാലകർ പിടികൂടിയത്. ബിദര്‍ക്കാട് റെയ്ഞ്ചര്‍ മനോഹരന്റെ നേതൃത്വത്തില്‍ എത്തിയ വനപാലകര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ കൂട്ടിലാക്കിയത്. വീടിന്റെ മുറിയുടെ മുൻവശത്ത് കൂട് സ്ഥാപിച്ച് പുലിയെ കൂട്ടിൽ കയറ്റുകയായിരുന്നു. ഇതിനായി ഗൂഡല്ലൂരിൽ നിന്ന് കൂട് എത്തിക്കുകയായിരുന്നു.
രണ്ട് മാസം മുമ്പ് പുലിയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. അതേസമയം കല്‍പ്പറ്റക്ക് സമീപം പുത്തൂര്‍ വയല്‍ മഞ്ഞളാം കൊല്ലിയില്‍ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ കാപ്പി തോട്ടത്തിലെ വേലികമ്പിയില്‍ കുരുങ്ങിയ നിലയിലായിരുന്നു പുലിയുടെ ജഡം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam