
പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലെ ഒരു സ്വകാര്യ കോളേജ് പരിസരത്ത് പുലിയുടെ സാന്നിധ്യം. കോളേജ് വളപ്പിൽ ഉണ്ടായിരുന്ന രണ്ട് നായ്ക്കൾ വന്യജീവി ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കോളേജിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദ്യശ്യങ്ങൾ കണ്ടെത്തിയത്. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു. രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ പുലിയെ കാണ്ടിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പുലിയെ പിടിക്കാനായി വനം വകുപ്പ് കൂടുവെച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകളിറങ്ങി
പാലക്കാട്: പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകളിറങ്ങി. പൊലീസ് സ്റ്റേഷന്റെ ഗ്രില്ലുകൾ കാട്ടാന ആക്രമണത്തിൽ തകർന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാത്രി പത്തരയോടെയാണ് പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ കാട്ടാനക്കൂട്ടം എത്തിയത്. ഒരു പിടിയാനയും കുട്ടിയാനയുമാണ് സ്റ്റേഷൻ പരിസരത്ത് എത്തിയത്. ആദ്യം സ്റ്റേഷന് ചുറ്റും കറങ്ങി നടന്ന ആനകൾ വാതിലുകളിലും മറ്റും ഇടിക്കുകയും പിന്നീട് മുൻ വശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam