ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച ലൈഫ് ഗാർഡിനെ കാണാതായി

By Web TeamFirst Published Aug 21, 2019, 7:26 PM IST
Highlights

ശംഖുമുഖത്ത് കനത്ത മഴയുടെ സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതാണ്. തീരം വ്യാപകമായി ഇടിഞ്ഞു പോയതിനാൽ കയർ കെട്ടിയാണ് സന്ദർശകരെ നിയന്ത്രിച്ചിരുന്നത്. 

തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ, ലൈഫ് ഗാർഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോൺസൻ ഗബ്രിയേലിനെയാണ് കാണാതായത്. പെൺകുട്ടിയെ രക്ഷിക്കാനായി ജോൺസൺ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോൺസണെ കാണാതാവുകയായിരുന്നു. 

കരയിലേക്ക് പെൺകുട്ടിയെ എത്തിച്ചതിന് തൊട്ടുപിന്നാലെ വലിയൊരു തിരയിൽപ്പെട്ടാണ് ജോൺസണെ കാണാതായത്. തലയിൽ കനത്ത ആഘാതം വന്ന് വീണതിനാൽ ജോൺസൺ അബോധാവസ്ഥയിലാകാൻ സാധ്യതയുണ്ടെന്നും ഉടനടി രക്ഷിക്കാനായി സംവിധാനങ്ങളെയും രക്ഷാപ്രവർത്തകരെയും എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സ്ഥലത്ത് ജോൺസന്‍റെ ബന്ധുക്കളടക്കം എത്തി പ്രതിഷേധിക്കുകയാണ്. 

കനത്തമഴയെ തുടർന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ നേരത്തേ രംഗത്തെത്തിയിരുന്നതാണ്. കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ ജൂൺ 20 മുതൽ ഒരാഴ്ച സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.

ശക്തമായ കടലാക്രമണത്തെ തുടർന്ന് ശംഖുമുഖത്ത് വലിയതോതിൽ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗികമായി തകർന്നിട്ടുള്ളതുമായ കൽകെട്ടുകളുടെ ഭാഗങ്ങളിൽ പ്രത്യേകം സുരക്ഷാ വേലി നിർമ്മിച്ചിരുന്നു.

മുന്നറിയിപ്പുകളോടും നിയന്ത്രണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചിരുന്നു. 

click me!