
തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ സമാഹരിക്കാൻ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു അറിയിച്ചു. ഇതിനായി ജില്ലാ പഞ്ചായത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ശേഖരിക്കുന്ന സാധന സാമഗ്രികൾ ജില്ലാ പഞ്ചായത്തിലെത്തിച്ച് സഹായം ആവശ്യമായ ജില്ലകൾക്ക് ബന്ധപ്പെട്ട ജില്ലാ ഭരണകൂടം വഴി ലഭ്യമാക്കും.
ഇവയുടെ ജില്ലാതല ഏകീകരണത്തിന് തദ്ദേശഭരണ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിക്ക് രൂപംനൽകി. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും കളക്ഷൻ സെന്റർ വളണ്ടിയർമാരായി പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു.
സഹായം ലഭ്യമാക്കുന്നതിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് ദേവസ്വം-സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു എന്നിവർ യോഗത്തിൽ അഭ്യർത്ഥിച്ചു. ആസൂത്രണ സമിതി അംഗം കെഎൻ ഹരിലാൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam