
കൊല്ലം: കൊല്ലം ഏരൂരിൽ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് പൂർണമായും തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കൊല്ലത്ത് നിന്നും തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് ഏരൂർ കുളത്തൂപ്പുഴ റോഡിൽ കാഞ്ഞുവയലിന് സമീപം അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് ഫാത്തിമയും മകനും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഓടിയെത്തിയാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പാലക്കാട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്കൂൾപടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയാണ് സലീന. അപകടത്തിൽ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.