
കല്‍പ്പറ്റ: വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് എങ്ങനെ മധ്യപ്രദേശ് സർക്കാരിന് കീഴിലായി. ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുണ്ട് ആ കൈമാറ്റ കഥയ്ക്ക്. കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766നോട് ചേർന്നാണ് ബീനാച്ചി എസ്റ്റേറ്റ്. 550 ഏക്കറുള്ള ഈ എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡിൽ ഉടമസ്ഥത മധ്യപ്രദേശ് സർക്കാരിനെന്ന് എഴുതി വച്ചിരിക്കുന്നു. വയനാട്ടിൽ മധ്യപ്രദേശ് സർക്കാറിന്റെ എസ്റ്റേറ്റ് ഉണ്ടായതിന് പിന്നില്‍ ഒരു കഥയുണ്ട്.
ബ്രട്ടീഷ് പൗരന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമി ഉത്തരേന്ത്യയിലും മദ്ധ്യപ്രദേശിലും ഉണ്ടായിരുന്ന ആളുകള്‍ വാങ്ങുകയും അന്നത്തെ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറയുന്നു.
1877 ഫെബ്രുവരിയിൽ ബ്രിട്ടിഷുകാർ ഉത്തരേന്ത്യക്കാരായ മൂന്നുപേർക്ക് ഈ എസ്റ്റേറ്റ് വിറ്റു. മാനന്താവാടി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ വച്ചാണ് കൈമാറ്റ കരാർ തയ്യാറാക്കിയത്. എഡ്വേര്‍ അക്യൂന്‍സ്, സാമുവല്‍ ക്രസര്‍ എന്നിവര്‍ മുഹമ്മദ് ഖാന്‍, ബഹദൂര്‍ ഹാജി, അബു മുഹമ്മദ് എന്നിവർക്കാണ് വിറ്റത്. പുതിയ ഉടമകൾ ഭൂമി പ്രോവിഡന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്കു പണയപ്പെടുത്തി പണം വാങ്ങി.
ബാധ്യത തീർക്കുന്നതിൽ പരാജയപ്പെട്ടതോടെ ബീനാച്ചി എസ്റ്റേറ്റ്, പ്രോവിഡന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഉടമകളായിരുന്ന ഗ്വാളിയാർ രാജവംശത്തിന്റെ അധീനതയിലാവുകയായിരുന്നു. ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടിയതോടെ അന്ന് ഗ്വാളിയാർ രാജവംശത്തിന്റെ കൈവശമുണ്ടായിരുന്ന എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാരിന് കീഴിലുമാവുകയും ചെയ്തു.
അതേസമയം വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 20വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ചെതലയം ആറാംമൈൽ വളാഞ്ചേരികുന്നിൽ പുള്ളിമൂലയിൽ വനാതിർത്തിയോട് ചേർന്നുള്ള കിടങ്ങിലെ ചതുപ്പ് പ്രദേശത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന് ഈഭാഗത്ത് സോളാർ ഹാങിങ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഷോക്കേറ്റാണോ മരണം എന്ന് വ്യക്തമല്ല. വൈൽഡ് ലൈഫ് വാർഡൻ ദിനേശ്‌കുമാർ, കുറിച്യാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി സലിം എന്നിവരുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ അജേഷ് മോഹനൻ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. പിന്നീട് ജഡം സംസ്കരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam