
മലപ്പുറം: പ്രണയദിനത്തിൽ സ്‌കൂൾ മൈതാനത്ത് അനധികൃതമായി കടന്നുകയറി കാറിൽ അഭ്യാസ പ്രകടനം നടത്തിയത് കോളജ് വിദ്യാർഥികൾക്ക് പണിയായി. പെരിന്തൽമണ്ണയിൽ നിന്ന് തിരൂരിലേക്ക് യാത്ര തിരിച്ച കോളജ് വിദ്യാർഥികൾ റോഡരികിൽ കണ്ട സ്‌കൂൾ ഗ്രൗണ്ടിലേക്ക് വാഹനം കയറ്റി അത്യാവശ്യം അഭ്യാസം കാട്ടുകയായിരുന്നു. എന്നാൽ ഗേറ്റ് അടച്ചിട്ട അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. സ്കൂളിനകത്ത് അനധികൃതമായി കടന്ന് കാറിൽ അഭ്യാസം കാട്ടിയതിന് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ പൊലീസ് വിട്ടയച്ചത്.
സംഭവം ഇങ്ങനെ
മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് തിരൂരിലേക്ക് യാത്ര തിരിച്ച കോളജ് വിദ്യാർഥികൾ റോഡരികിലെ സ്‌കൂൾ ഗ്രൗണ്ടിലേക്ക് വാഹനം കയറ്റുകയായിരുന്നു. യാത്ര കോട്ടക്കൽ നഗരവും കഴിഞ്ഞ് എടരിക്കോട് - തിരൂർ റോഡിലേക്ക് തിരിഞ്ഞതോടെയാണ് സമീപത്തെ സ്‌കൂൾ മൈതാനം ഈ വിദ്യാർഥികൾ കണ്ടത്. സ്കൂൾ മൈതാനത്തിലേക്ക് ഓടിച്ചു കയറ്റിയ കാർ രണ്ട് മൂന്ന് വട്ടം കറക്കിയതോടെ പൊടിപടലം ഉയർന്നു. നിരവധി കുരുന്നു കുട്ടികൾ ക്ലാസിലിരുന്ന് പഠിക്കുന്ന സമയത്തായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം. ഇത് കണ്ടെത്തിയ സ്‌കൂൾ ഡ്രൈവർമാരും സമീപത്തുള്ളവരും വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഈ കുട്ടികൾ ആദ്യം വാഹനം നിർത്താൻ തയ്യാറായില്ല. എന്നാൽ ആവശ്യം ശക്തമായതോടെ കോളേജ് വിദ്യാർഥികൾ കാർ അഭ്യാസം അവസാനിപ്പിച്ചു. അപ്പോഴേക്കും അധികൃതർ സ്‌കൂൾ ഗേറ്റ് പൂട്ടിയിട്ടിരുന്നു. സംഭവവമറിഞ്ഞ് അധ്യാപകർക്ക് പിന്നാലെ പി ടി എ ഭാരവാഹികളും കോട്ടക്കൽ പൊലീസും എത്തി. വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് പിഴയിട്ടത്. അനുവാദമില്ലാതെ വാഹനം മൈതാനത്തേക്ക് ഓടിച്ചുകയറ്റൽ, ഭീതി പരത്തുന്ന ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പിഴ ചുമത്തിയത്.
(ചിത്രം: പ്രതീകാത്മകം)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam