
കൊടുമൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ വയോധികനെ കൊടുമൺ പോലീസ് പിടികൂടി. പന്തളം തെക്കേക്കര കണ്ഠളൻ തറ ചെറുലയം വള്ളിപ്പറമ്പിൽ സുകുമാരൻ (76) ആണ് ഒളിവിൽ കഴിയുന്നതിനിടെ കൊടുമൺ പൊലീസിൻ്റെ പിടിയിലായത്. തേക്കുതോട് താഴെ പറക്കുളത്തെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ മാസം രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം പുറത്തായതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. പെൺകുട്ടിയും കുടുംബവും വിവരം അറിയിച്ചതിന് പിന്നാലെ കൊടുമൺ പൊലീസ് സുകുമാരനെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ നാട്ടിൽ നിന്ന് കടന്ന പ്രതി തുമ്പമൺ, തണ്ണിത്തോട്, തേക്കുതോട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊടുമൺ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. സബ് ഇൻസ്പെക്ടർ ജിനു ജെ.യു., സി.പി.ഒ.മാരായ അഭിലാഷ്, ശ്യാം, അഖിൽ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam