
തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കൊല്ലങ്കാവ് ചെരുപ്പൂർകോണം സ്വദേശി ശാലു (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് ടൗണിലെ ബാറിന് മുന്നിൽ അടിപിടികൂടിയ ശാലുവിനെയും മറ്റൊരാളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ആകാശ്, രാഹുൽ എന്നിവർ ചേർന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം.
സ്റ്റേഷനിലെത്തിയ ശാലുവിനെ ജീപ്പിൽ നിന്നും ഇറക്കുന്നതിനിടെ നീ ആരാടാ എന്ന് ചോദിച്ച് ബഹളമുണ്ടാക്കിയ ഇയാൾ പൊലീസുകാരെ അസഭ്യം വിളിക്കുകയും രാഹുലിന്റെ വലതുകൈയ്യിൽ പിടിച്ച് തിരിക്കുകയുമായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച ആകാശിനെയും ഇയാൾ ഉപദ്രവിക്കുകയും അസഭ്യം വിളിച്ചതായും പൊലീസ് പറഞ്ഞു.
സമീപവാസികളെ കയ്യേറ്റം ചെയ്യലും അസഭ്യം വിളിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞതായും ഇയാൾക്കെതിരെ വേറെയും ചില കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam