
പത്തനംതിട്ട : സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫറെ പൊലീസ് പിടികൂടി. കൊല്ലം കടക്കൽ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്. രാത്രി സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോൾ ദൃശ്യം പകർത്തുകയായിരുന്നു ഇയാൾ. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. അടുർ ഹോസ്പിറ്റൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദേവി സ്കാനിംഗ് സെന്ററിലാണ് സംഭവം നടന്നത്. സ്കാനിംഗിന്റെ നടപടിക്രമങ്ങൾക്കിടെ വസ്ത്രം മാറുകയായിരുന്ന യുവതിയുടെ ചിത്രങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇതിനിടെ സംശയം തോന്നിയ യുവതി അവിടെ പരിശോധിക്കുകയും ബഹളം വെക്കുകയുമായിരുന്നു.
സമീപത്തുണ്ടായിരുന്ന ആളുകൾ അവിടേക്കെത്തുകയും ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ സംശയം സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് അംജിത്തിന്റെ ഫോണിൽ നിന്ന് ലഭിച്ചു. പെലീസ് പരിശോധനയിൽ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ സമാനമായ രീതിയിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായും മൊബൈൽ ഫോണിൽ സൂക്ഷിച്ചിരിക്കുന്നതായുമാണ് ലഭിക്കുന്ന സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam