
കാസർകോട്: സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പൊലീസ് പിടിയിൽ. കാസർകോട് മാലോം സ്വദേശി ഷാജിയെ ആണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാശിന് അത്യാവശ്യം വന്നപ്പോഴാണ് മാലോം ചുള്ളിനായ്ക്കർ വീട്ടിൽ ഷാജി തൻ്റെ സുഹൃത്തിൻ്റെ ഭാര്യയുടെ കൈയിൽ നിന്ന് സ്വർണ്ണമാല കടം വാങ്ങിയത്. ഇത് ബാങ്കിൽ പണയം വെച്ച് കാശു വാങ്ങി. അവധി കഴിഞ്ഞതോടെ സുഹൃത്തിന്റെ ഭാര്യ മാല തിരിച്ചു ചോദിച്ചു.
പക്ഷേ തിരിച്ചെടുക്കാൻ ഷാജിയുടെ കയ്യിൽ കാശില്ല. തുടർന്നാണ് സ്വർണ്ണമാല പൊട്ടിക്കുക എന്ന വഴി തേടിയത്. തോട്ടിൽ തുണി കഴുകാനായി പോയ വീട്ടമ്മയുടെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണ മാല പട്ടാപകൽ ഷാജി പൊട്ടിച്ചോടി. 2024 സെപ്റ്റംബറിലാണ് മാലോം കാര്യോട്ട് ചാലിലെ മഞ്ജു ജോസിൻ്റെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇയാൾ തട്ടിപ്പറച്ചത്. പോലീസ് അന്വേഷണം തുടങ്ങി. പക്ഷേ പ്രതിയെ കണ്ടെത്താനായില്ല. ഷാജിയാണെന്നതിന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.
ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് പിടിയിലായത്. പൊട്ടിച്ചെടുത്ത മാല ഷാജി മാലക്കല്ലിലെ ഒരു ജ്വലറിയിൽ വിറ്റ ശേഷം, മുക്കാൽ പവൻ തൂക്കം വരുന്ന മറ്റൊരു സ്വർണ്ണമാല വാങ്ങുകയുമായിരുന്നു. കടം വാങ്ങിയതിന് പകരമായി സുഹൃത്തിൻ്റെ ഭാര്യയ്ക്ക് ഈ മാല നൽകുകയും ചെയ്തു. ജില്ലയിൽ മുൻപ് നടന്നിട്ടുള്ള മറ്റേതെങ്കിലും മോഷണകേസിൽ ഷാജിക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam