ജിഎസ് ടി വകുപ്പിലെ ജീവനക്കാരനെന്നു പറഞ്ഞാണ് കോടനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ അനൂപും കൂട്ടാളിയും എത്തിയത്. സഹപ്രവര്‍ത്തകയായ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും ചികില്‍സയ്ക്ക് പണം വേണമെന്നും പറഞ്ഞായിരുന്നു കച്ചവടക്കാരെ സമീപിച്ചത്.

കൊച്ചി: ജിഎസ്ടി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വ്യാപര സ്ഥാപനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയ രണ്ടംഗ സംഘത്തിലെ പ്രധാനിയെ എറണാകുളം കോടനാട് പൊലീസ് പിടിയില്‍. ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് ചികിത്സക്കെന്ന് പറഞ്ഞായിരുന്നു വ്യാപാരികളില്‍ നിന്ന് പണം തട്ടിയത്. കോടനാട് ചെട്ടിനട സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. ജിഎസ് ടി വകുപ്പിലെ ജീവനക്കാരനെന്നു പറഞ്ഞാണ് കോടനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ അനൂപും കൂട്ടാളിയും എത്തിയത്. സഹപ്രവര്‍ത്തകയായ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും ചികില്‍സയ്ക്ക് പണം വേണമെന്നും പറഞ്ഞായിരുന്നു കച്ചവടക്കാരെ സമീപിച്ചത്.

ആദ്യം ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം കടയില്‍ നേരിട്ടെത്തി പണം വാങ്ങുകയായിരുന്നു. പണം നല്‍കിയ ശേഷമാണ് കച്ചവടക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇവര്‍ ജിഎസ് ടി വകുപ്പില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമാന സ്വഭാവമുളള ഒട്ടേറെ തട്ടിപ്പുകള്‍ അനൂപ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ജില്ലയിലെ പല സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്നും കോടനാട് പൊലീസ് അറിയിച്ചു. അനൂപിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനൂപിന്‍റെ കൂട്ടാളിക്കായുളള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.