
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ നടന്നുവരുന്നതിനിടെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡിലെ സ്ഥാനാർത്ഥിക്കെതിരെ സോഷ്യൽ മീഡിയ വഴി അപമാനകരമായ പരാമർശങ്ങൾ നടത്തിയയാളെയാണ് പിടികൂടിയത്. ചെങ്ങന്നൂർ കിഴക്കേ നട ഭാഗത്ത് സന്നിധിയിൽ വീട്ടിൽ രാജേഷ് സി ബാബു ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇയാൾ ഫേസ്ബുക്ക് ലൈവ് വഴി രാഷ്ട്രിയ പാർട്ടിയുടെ പ്രതിനിധിയായി മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥിക്കെതിരെ സ്ത്രീത്വത്തിന് അപമാനം ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുകയായിരുന്നു. ഇത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതറിഞ്ഞ സ്ഥാനാർത്ഥി ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിനെത്തുടർന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ കേസിൽ ചെങ്ങന്നൂർ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.