
മലപ്പുറം: കമ്പ്യൂട്ടറുകളും പ്രിന്ററും ഉപയോഗിച്ച് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെ മലപ്പുറം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു വില്പന നടത്തുന്ന സംഘത്തിലെ മൂന്നാം പ്രതിയായ വയനാട് മാനന്തവാടി വിമല നഗറില്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജെയിംസ് ജോസഫിനെയാണ് (46) പൊലീസ് പിടികൂടിയത്.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്ന ഈ കേസിലെ ഒന്നാം പ്രതിയായ അഷ്‌റഫിനെയും രണ്ടാം പ്രതിയായ പ്രജീഷിനെയും പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ വ്യാജ ലോട്ടറി ടിക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വിവിധ ലോട്ടറി ഏജന്‍സികളുടെ സീലുകള്‍ മൂന്നാം പ്രതി ജെയിംസ് ജോസഫിന്റെ സഹായത്തോടു കൂടിയാണ് നിര്‍മ്മിച്ചതെന്ന വിവരത്തെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജെയിംസ് ജോസഫിനെതിരെ വ്യാജ നോട്ട് നിര്‍മ്മാണത്തിനും വ്യാജ സ്വര്‍ണം പണയം വെച്ചതിനും പനമരം , പുല്‍പ്പള്ളി, മാനന്തവാടി , കണ്ണൂര്‍ ടൗണ്‍ , ആലത്തൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam