
ഹരിപ്പാട്: ആലപ്പുഴയിൽ തനിച്ചു താമസിച്ചിരുന്ന വയോധികയെ ഭീഷണിപ്പെടുത്തി സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ. വീയപുരം കല്ലേലിപ്പത്ത് കോളനിയിൽ അനി (53) ആണ് വിയപുരം പൊലീസിന്റെ പിടിയിലായത്. വിയപുരം പായിപ്പാട് ആറ്റുമാലിൽ വീട്ടിൽ സാറാമ്മ അലക്സാണ്ടറിന്‍റെ (76) സ്വർണ്ണമാണ് മോഷണം പോയത്. തനിച്ച് താമസിച്ചിരുന്ന ഇവരുടെ വീട്ടിൽ ഇന്നലെ രാവിലെ എട്ടരയോടെമുഖംമൂടി ധരിച്ച് എത്തിയാണ് അനി മോഷണം നടത്തിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അടുക്കളയിൽ നിന്നിരുന്ന സാറാമ്മയുടെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വർണാഭരണങ്ങൾ അപഹരിച്ചത്. ഒരു മാലയും നാലു വളയും ഉൾപ്പെടെ ഏകദേശം എട്ടു പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ബലപ്രയോഗത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായസാറാമ്മ ഗ്രാമപഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സാറാമ്മ തന്നെയാണ് പ്രതി അനി തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അനി ഈ വീട്ടിൽ തേങ്ങ ഇടാനും മറ്റുമായി വരുന്ന പതിവുണ്ടായിരുന്നു. മോഷ്ടിച്ച സ്വർണം 3.15 ലക്ഷം രൂപയ്ക്ക് അനി പണയം വെച്ചു. ഈ തുകയിൽ ഭൂരിഭാഗവും കടം വീട്ടാനായി വിനിയോഗിച്ചിരുന്നു. ബാക്കി തുക പൊലീസ് കണ്ടെടുത്തു. പണയം വെച്ച് സ്വർണം വീണ്ടെടുക്കുമെന്ന് പൊലീസ് പറഞ്ഞു. എസ് ഐ പ്രദീപ്, ജി എസ് ഐ മാരായ ഹരി, രാജീവ്, സിപിഓ വിപിൻ, ഹോം ഗാർഡ് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More : അച്ഛനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങി, പെട്ടന്ന് കാണാനില്ല; എഞ്ചിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam