
മാന്നാർ: വിദ്യാർഥികൾക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വിൽപന നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. മാന്നാർ കുരട്ടിശേരിപട്ടം കോലക്കൽ അമൽ സുരേഷ് (23) ആണ് പിടിയിലായത്. പ്രതിയുടെ കയ്യിൽ നിന്ന് 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയും മാന്നാര്‍ പൊലീസ് പിടിച്ചെടുത്തു. ബാംഗളൂരുവിൽ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികളായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചില്ലറ വിൽപന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ബുധനൂർ, പാണ്ടനാട്, മാന്നാർ പഞ്ചായത്തുകളിൽ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടുത്തിടെ മയക്കുമരുന്ന് നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുമായി ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയിൽ സാഫത്ത് (24), ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടിൽ ഇർഫാദ് (22) എന്നിവരെ മാന്നാർ പൊലീസ് പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും തൃശൂരിൽ 72 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായി എന്നതാണ്. ഇരിങ്ങാലക്കുട എക്സൈസാണ് ഇവരെ 72 ലിറ്റർ വിദേശ മദ്യമായി പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന വിദേശ മദ്യം പിടികൂടിയത്. കൊടകര ആളൂര്‍ റോഡില്‍ പാലത്തിന് സമീപത്ത് നിന്നും വ്യാഴാഴ്ച്ച രാവിലെയാണ് എക്സൈസ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരെയാണ് പിടികൂടിയത്. പരിശോധനകള്‍ ഒഴിവാക്കുവാനായി ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഇവരുടെ യാത്ര. 9 കെയ്സുകളിലായാണ് 72 ലിറ്ററോളം മൂന്ന് ബ്രാന്റുകളിലായുള്ള മദ്യം കണ്ടെത്തിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട എത്തിയോസ് എന്ന കാറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇരിങ്ങാലക്കുട എക്സൈസ് ഓഫീസില്‍ എത്തിച്ച പ്രതികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ആത്മഹത്യ ഭീഷണിയും സ്ത്രി മുഴക്കിയിരുന്നു.പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും എവിടെയ്ക്കാണ് മദ്യം എത്തിച്ചിരുന്നതെന്നും ഉള്‍പ്പെടെയുള്ളവ ചോദ്യം ചെയ്ത് വരുകയാണെന്ന് തൃശൂര്‍ അസി. എക്‌സൈസ് കമ്മീഷണര്‍ സതീഷ് കുമാര്‍ പി കെ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam