
കോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളിൽ വലിയ അളവിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. കോഴിക്കോട് മോഡേൺ ബസാർ കൊളത്തറ എരഞ്ഞിക്കൽ കല്ലുവെട്ടുകുഴി യാസർ അറാഫത്ത് (26) ആണ് 15 കിലോയോളം കഞ്ചാവുമായി ജില്ലാ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്‍റെയും കസബ പൊലീസിന്‍റെയും വലയിലായത്.
തിരുവനന്തപുരം ജില്ലയിലെ ലഹരി മാഫിയകൾ തമ്മിലുള്ള കുടിപകയെ തുടർന്ന് യുവാവിനെ തട്ടികൊണ്ട് പോയി കൊല ചെയ്ത സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ആകമാനം ലഹരി മാഫിയകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവി മാർക്ക് നൽകിയ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ വി ജോർജ്ജ് ഐ പി എസിന്‍റെ നിർദ്ദേശ പ്രകാരം ആന്റി നാർക്കോട്ടിക്ക് അസി. കമ്മീഷണർ കെ വി പ്രഭാകരന്‍റെ കീഴിലുള്ള ഡൻസാഫ് ജില്ലയിലെ ലഹരി മാഫിയകൾക്കെതിരെ പഴുതടച്ച അന്വേഷണം നടത്തിവരുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.
ആന്ധ്ര, തമിഴ്നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കോഴിക്കോട് രണ്ട് കിലോയുടെ പാർസലുകളാക്കി ചില്ലറ വില്പനക്കാർക്ക് അമിതമായ ആദായത്തിൽ വില്പന നടത്തുന്നതാണ് യാസർ അറഫത്തിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. നല്ലളം, ഫറോക്ക് ഭാഗങ്ങളിൽ വന്‍ തോതില്‍ കഞ്ചാവ് വിൽപന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് യാസിർ ,ഡൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
തമിഴ്നാട്ടിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കോഴിക്കോട് എത്തിച്ച് ഇയാൾ വിൽപനക്കായി കഞ്ചാവുമായി തിങ്കളാഴ്ച ഉച്ചക്ക് ശേഷം പാളയം എം എം അലി റോഡിൽ എത്തിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കസബ എസ് ഐ സ്മിതേഷിന്റെ നേതൃത്വത്തിൽ ഡൻസാഫും കസബ പൊലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് 15 കിലോയോളം കഞ്ചാവുമായി യാസിർ അറഫാത്ത് പിടിയിലാവുന്നത്. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കസബ ഇൻസ്പെക്ടർ വി ബാബുരാജ് അറിയിച്ചു. കസബ പൊലീസ് സ്റ്റേഷൻ എസ് ഐ സ്മിതേഷ് കെ.വി പൊലീസുകാരായ ഷിറിൽ ദാസ്, ഷിജു, ഷാജു ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ അബ്ദുൾ മുനീർ, മുഹമ്മദ് ഷാഫി എം, സജി എം, അഖിലേഷ് കെ, ജോമോൻ കെ എ, നവീൻ എൻ, സോജി പി, രജിത്ത്ചന്ദ്രൻ, ജിനേഷ് എം,സുമേഷ് എ വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam