
മാനന്തവാടി: കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ സ്ത്രീയുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന കേസിലെ രണ്ടാംപ്രതിയെ മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തു. പേരാമ്പ്ര പാലേരി വടക്കുമ്പാട് കാപ്പുമലയില്‍ സി.കെ. അന്‍വര്‍ (40) ആണ് പൊലീസ് പിടിയിലായത്. വ്യപാരിയെ കര്‍ണാടകയില്‍ കൊണ്ടുപോയി റിസോര്‍ട്ടില്‍ തടങ്കലില്‍ വെച്ച് മോചിപ്പിക്കുന്നതിനായി പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വ്യാപാരിയുടെ സുഹൃത്തുക്കള്‍ വഴി ഒന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഇയാളെ മോചിപ്പിക്കുകയായിരുന്നു. പൊലീസ് ആണെന്ന് പറഞ്ഞ് വ്യാപാരിയെ മര്‍ദിച്ചത് അന്‍വര്‍ ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം പ്രതി പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇയാളുടെ പേരില്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ബലാത്സംഗക്കേസും ചെമ്മാട് സ്‌റ്റേഷനില്‍ മാനഭംഗക്കേസും വഞ്ചനാക്കേസും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ഹണിട്രാപ് കേസിലുള്‍പ്പെട്ട അഞ്ച് പ്രതികളെ നേരത്തെ മാനന്തവാടി എസ്.ഐ. പി.കെ. മണിയും സംഘവും പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam