
കൊച്ചി: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് പനച്ചിക്കപറമ്പിൽ വീട്ടിൽ ഫിറോസ് (30) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പള്ളുരുത്തി പഷ്ണിത്തോട് ഭാഗത്ത് ആണ് സംഭവം. ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നുമാണ് ഇയാൾ മൊബൈൽ മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.
പിന്നീട് പള്ളത്താംകുളങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് അക്രമാസക്തനായി കാണപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് പിടിയിലായ ഫിറോസ്. മുനമ്പം ഇൻസ്പെക്ടർ എ എൽ യേശുദാസിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി കെ ശശികുമാർ, എസ്.സി.പി.ഒ പി എ ജയദേവൻ, സി.പി.ഒ വി/എസ്.ലെനീഷ്എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അഥേസമയം, ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയും കൊച്ചിയില്‍ പിടിയിലായി. തണ്ടേക്കാട് കിഴക്കൻ വീട്ടിൽ മുഹമ്മദ് റിസ്‌വാൻ (33) ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സ്കൂട്ടറുകൾ മോഷണം നടത്തിയത്. പെരുമ്പാവൂർ സെന്‍റ് മേരീസ് പള്ളി, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കെ എസ് ഇ ബി പരിസരം എന്നിവിടങ്ങളിൽ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്.
മോഷണം നടത്തിയ സ്കൂട്ടറുകൾ പൊലീസ് കണ്ടെടുത്തു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. എ എസ് പി ജുവനപ്പടി മഹേഷിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, എസ് ഐമാരായ ജോസി എം ജോൺസൻ, സാബു കെ പോള്‍, കെ എസ് ബിനോയ്, എസ്സിപിഒ പി എ അബ്ദുൽ മനാഫ്, സിപിഒ മാരായ എം ബി സുബൈർ, ജിഞ്ചു കെ മത്തായി, പി എഫ് ഷാജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam