
കോട്ടയം: കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ബാഗിൾ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നടത്തിയ പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. അന്തർ സംസ്ഥാന ബസ്സിൽ ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം ഉണ്ടായിരുന്നത്. ബസ് തടഞ്ഞ് നിർത്തിയ ഉദ്യോഗസ്ഥർ ബസിൽ കയറി യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചിരുന്നു. ഈ സമയത്ത് ഷാഹുൽ ഹമീദിൻ്റെ 2 ബാഗുകളും പരിശോധിച്ചു. അപ്പോഴാണ് രണ്ട് ബാഗുകളിലുമായി പണം കണ്ടെത്തിയത്. പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണവും എക്സൈസ് സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam