
തിരുവനന്തപുരം: കഴക്കുട്ടത്ത് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് തുമ്പ പൊലീസിന്റെ പിടിയിലായി. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 150 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മൈസുൂരു - കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാൾ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയിൽ എം.ഡി.എം.എ. കൈമാറാൻ കാത്തു നിൽക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. വിപണിയിൽ നാലര ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. എം.ഡി.എം.എ.യുമായി ഇയാൾ നേരത്തേ എക്സൈസിന്റെ പിടിയിലായി അഞ്ചു മാസം ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നേമം സ്വദേശിക്കായി ബാംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ എം.ഡി.എം.എ. വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam