
തൃശൂർ: മാരക സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണും കത്തിയുമായി യുവാവ് പിടിയിൽ. തൃശൂരിലെ ചിയ്യാരം ആൽത്തറ സ്വദേശിയായ രാഹുലിനെ (30) ആണ് ലഹരിവിരുദ്ധ സ്ക്വാഡ് ആയ ഡാൻസാഫ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻ കാപ്പ പ്രതിയുമാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ ഡാൻസാഫ് സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒല്ലൂരിൽ പ്രതി സഞ്ചരിച്ച വാഹനത്തെ പിൻതുടർന്ന സ്ക്വാഡ് അംഗങ്ങൾ വാഹനം തടഞ്ഞ് രാഹുലിനെ പരിശോധിച്ചു. കത്തിയെടുത്ത് സ്ക്വാഡ് അംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ തടഞ്ഞ് പ്രതിയെ അതിവിദഗ്ധമായി കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും മാരക സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തത്. പ്രതിക്കെതിരെ തൃശൂർ ഈസ്റ്റ്, വലപ്പാട്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഒല്ലൂർ അസിസ്റ്റന്‍റ് കമ്മീഷണർ എസ് പി സുധീരൻ, ഇൻസ്പെക്ടർ ഇ എ ഷൈജു, സബ് ഇൻസ്പെക്ടർമാരായ ജീസ് മാത്യു, വരുൺ എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ കെ വി വിജിത്ത്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ടി വി ജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ ബി വിപിൻദാസ്, വൈശാഖ് രാജ്, എൻ യു നിതീഷ്, സിൻറോ ജോസ്, ടി ജി കിഷാൽ, കെ എസ് സംഗീത്, കെ എച്ച് അരുൺ, ഒല്ലൂർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സന്ദീപ്, സുരേഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam