
സുല്‍ത്താന്‍ബത്തേരി: ആഗ്രഹിച്ച ജീവിതം തുടങ്ങിയപ്പോഴേക്കും മേഘ്‌നയെ തനിച്ചാക്കി ജിതിന് മടങ്ങേണ്ടി വന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് കര്‍ണാടകയിലെ ചാമരാജ് നഗറില്‍ ഉണ്ടായ വാഹനപകടത്തിലാണ് ബത്തേരി വാകേരി മൂടക്കൊല്ലി സ്വദേശിയായ ജിതിന് (33) ഗുരുതരമായി പരിക്കേൽക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുന്നതിനിടെയാണ് യുവാവിന്റെ അപ്രതീക്ഷിത വിയോഗം. മേഘ്‌നയും ജിതിനും പ്രണയ വിവാഹിതരായിരുന്നു.
പല കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളെ മറികടന്നായിരുന്നു ടെക്സ്റ്റയില്‍സ് ഷോപ്പില്‍ ജോലി നോക്കിയിരുന്ന മേഘ്‌നയെ ജിതിന്‍ സ്വന്തമാക്കിയത്. പ്രാണന് തുല്യം സ്‌നേഹം പകുത്ത മേഘ്‌നയെ എന്ത് പറഞ്ഞ് ആശ്വാസിപ്പിക്കുമെന്ന ധര്‍മ്മ സങ്കടത്തിലാണ് ജിതിന്റെ ഉറ്റവര്‍. ഒക്ടോബര്‍ ആദ്യവാരമായിരുന്നു മേഘ്‌നയുമായുള്ള ജിതിന്റെ വിവാഹം. തുണിക്കടയില്‍ വെച്ചാണ് ജിതിന്‍ മേഘ്‌നയെ കാണുന്നതും പരിചയപ്പെടുന്നതും. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജിതിനാണ് മേഘ്‌നയെ അറിയിച്ചത്. വിവാഹം കഴിഞ്ഞതോടെ മേഘ്‌നയുടെ പഠിക്കാനുള്ള ആഗ്രഹം ജിതിന്‍ നിവര്‍ത്തിച്ചു കൊടുത്തു. കര്‍ണാടകയിലെ ഒരു കോളജില്‍ മേഘ്‌നയെ പഠനത്തിനയച്ചു. മനസ്സിലാക്കി കൂടെനില്‍ക്കുന്ന പ്രിയപ്പെട്ടരൊള്‍ കൂടെയുണ്ടെന്ന ആശ്വാസത്തില്‍ അവള്‍ ജീവിച്ചു തുടങ്ങുന്നതിനിടെയായിരുന്നു ദുരന്തമെത്തിയത്.
ജിതിനും സംഘവും സഞ്ചരിച്ചിരുന്ന ഒമ്‌നി വാനിലേക്ക് മറ്റൊരു വാന്‍ വന്നിടിച്ചായിരുന്നു അപകടം. ഇടിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. സാരമായി പരിക്കേറ്റ മൂന്ന് പേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച്ചയായിരുന്നു ജിതിന്റെ സംസ്‌കാരച്ചടങ്ങ്. നാടിനും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു കുട്ടായി എന്ന് അവര്‍ വിളിക്കുന്ന ജിതിന്‍. വയനാട്ടിലെ ഒരു ക്വാറിയിലെ ജോലിക്കാരനായിരുന്നു ജിതിന്‍. ബാബുവാണ് പിതാവ്. അമ്മ ശ്യാമള. ഏക സഹോദരി ശ്രുതി വിവാഹിതയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam