
പാലക്കാട്: പാലക്കാട് മഞ്ഞപ്രയിൽ ഭർത്താവ് ഭാര്യയുടെ ശരീരത്തിലും സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് തീകൊളുത്തി. വടക്കഞ്ചേരി മഞ്ഞപ്ര ബസ്സ്റ്റോപ്പിൽ രാവിലെ 6 മണിക്കാണ് സംഭവം നടന്നത്. മഞ്ഞപ്ര സ്വദേശി കാർത്തികയുടെ ശരീരത്തിലാണ് ഭർത്താവ് പ്രമോദ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തുടർന്ന് ഇയാൾ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ കുതറി മാറിയതിനാൽ നിസാര പരുക്കു മാത്രമാണ് സംഭവിച്ചത്. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിക്കുന്നത് കണ്ട കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം, എറണാകുളം ആലുവയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി സ്വദേശിനിയായ ശരണ്യയാണ് മരിച്ചത്. 23 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവായ അലക്സിന്റെ മുന്നിൽ വച്ച് ശാലിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ശാലിനി 5 മാസം ഗർഭിണിയായിരുന്നു. ആലുവയിൽ വാടക വീട്ടിലായിരുന്നു അലക്സും ശാലിനിയും താമസിച്ചിരുന്നത്.
ആലപ്പുഴയില്‍ മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. വീടും ഭാഗികമായി കത്തി. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. ഇദ്ദേഹത്തിന്റെ മകൾ സൂര്യയുടെ വിവാഹം നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.
കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരിൽ മൂത്ത മകളാണ് സൂര്യ. അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.