
മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാന്‍ സ്ഥലം നല്‍കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കൈയോടെ പൊക്കി മാനന്തവാടി പൊലീസ്. കണ്ണൂര്‍, കണ്ണപുരം, മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീറി (40)നെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍, കണ്ണപുരം സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയാണ്. പന്ത്രണ്ടാം തീയതി രാത്രിയോടെയാണ് ഷബീര്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. കൈയില്‍ പണമില്ലാത്തതിനാല്‍ കിടക്കാന്‍ സ്ഥലം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ മനു അഗസ്റ്റിന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന പഴ്‌സില്‍ നിന്നും ആധാര്‍ കാര്‍ഡ് എടുത്ത് പരിശോധിച്ച് ഇതിലെ മേല്‍ വിലാസം പ്രകാരം കണ്ണപുരം സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് കഥയാകെ മാറിയത്.
ഇയാള്‍ കണ്ണപ്പുരത്ത് നിര്‍മാണത്തിലിരിക്കുന്ന ബില്‍ഡിങ്ങില്‍ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികള്‍ മോഷണം നടത്തിയ കേസില്‍ പ്രതിയാണെന്നും സംഭവശേഷം ഒളിവില്‍ പോയതാണെന്നും കണ്ണുപുരം പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിവരം ലഭിച്ചതോടെ ഷബീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീക്കിന്റെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച രാവിലെ കണ്ണപുരം പോലീസിന് കൈമാറി. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിന്റോ ജോസഫ്, എ.ബി ശ്രീജിത്ത് എന്നിവരും നടപടികളുടെ ഭാഗമായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam