
തിരുവനന്തപുരം: ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് കല്ലിയോട് തീർത്ഥങ്കര സ്വദേശി അനിൽകുമാറിനെ( 45) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2023 നവംബർ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി നെടുമങ്ങാട് ബസ് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബസിൽ കയറിയ പെൺകുട്ടിയ്ക്ക് നേരെ എതിർ സീറ്റിലിരുന്ന അനിൽകുമാർ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
ഭയന്ന കുട്ടി സുഹൃത്തുക്കളെ വിളിച്ചെങ്കിലും അവരുടെ മുന്നിലും പ്രതി കൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി. ആർ പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. അന്നത്തെ നെടുമങ്ങാട് സബ്ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.