
ഇടുക്കി: മാങ്കുളം പദ്ധതിയുടെ മുഖ്യതുരങ്കം പൂര്‍ണമായി തുറക്കാനുള്ള പരിശ്രമത്തില്‍ കെ എസ് ഇ ബി. ഏഴ് ദിവസം കൊണ്ട് 39 മീറ്റർ നീളത്തിൽ പാറ തുരന്ന് തുരങ്കമുണ്ടാക്കാനുള്ള ഭഗീരഥയത്നം ഇച്ഛാശക്തിയോടെ ഏറ്റെടുത്തിരിക്കുകയാണ് കെ എസ് ഇ ബി മാങ്കുളം ജലവൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥരും കരാറുകാരനും. ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മാങ്കുളം പദ്ധതിയുടെ മുഖ്യതുരങ്കം ഏഴ് ദിവസത്തിനുള്ളിൽ പൂർണ്ണമായും തുറക്കുമെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.
പ്ലാൻ ചെയ്തതിനും നാല് മാസം മുമ്പാണ് ഹെഡ്റേസ് ടണലിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത് എന്നതാണ് സവിശേഷത. ഒക്ടോബര്‍ 10 ഓടെ ടണൽ ഡ്രൈവിംഗ് ജോലികൾ പൂർത്തിയാക്കും. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിന്‍റെ സഹായത്തോടെയാണ് ടണൽ നിർമ്മാണം പുരോഗമിക്കുന്നത്.
ദൃഢതയുള്ള പാറയുടെ സാന്നിധ്യവും, കരാറുകാരന്‍റെ അസാധാരണമായ പ്രവർത്തനമികവും പദ്ധതി കാര്യാലയത്തിലെ മാറിമാറി വന്ന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും നാട്ടുകാരുടെ സഹകരണവുമാണ് റെക്കോർഡ് സമയത്തിൽ ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ഊർജം പകരുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.
പവർ ഹൗസ് റോഡിലെ പെരുമ്പൻകുത്ത് പാലവും 511 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും 94 മീറ്റർ നീളത്തിൽ അഡിറ്റ് ടണലും രണ്ട് കിലോമീറ്റർ നീളത്തിൽ അഡിറ്റിലെക്കുള്ള വനപാതയും 110 മീറ്റർ നീളമുള്ള ലോ പ്രഷർ ഷാഫ്ടും 90 മീറ്റർ ആഴമുള്ള സർജും മാങ്കുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം പൂർത്തിയായി കഴിഞ്ഞു. 51 ഡിഗ്രി ചരിവിലുള്ള തുരങ്കത്തിന്‍റെ 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിന്‍റെ ഡ്രൈവിംഗ് പ്രവൃത്തികൾ പൂർണമാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam