
കൊച്ചി: വിവാഹ വേദിയിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ 100ാം എപ്പിസോഡ് കേട്ട് വധൂവരന്മാരും അതിഥികളും. എറണാകുളം കരയോഗം കാവേരി ഹാൾ വിവാഹ വേദിയിലാണ് സംഭവം. അഖിലിന്റേയും അഞ്ജലിയുടേയും വിവാഹ വേദിയിലാണ് മൻ കി ബാത്ത് കേട്ടത്. വധുവും വരനും താലികെട്ട് കഴിഞ്ഞ ഉടനെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മൻ കി ബാത്ത് ശ്രവിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ സഹോദരൻ ബി. മോഹൻ ദാസിന്റെ മകനാണ് അഖിൽ. തൃപ്പൂണിത്തറ ഉദയംപേരൂരിൽ ദിലീപ് കുമാറിന്റെ മകളാണ് അഞ്ജലി. ബിജെപി, ബിഎംഎസ് നേതാക്കളായ പി കെ കൃഷ്ണദാസ്, അഡ്വ. സി കെ സജി നാരായണൻ, സി ജി രാജഗോപാൽ, രമാദേവി തോട്ടുങ്കൽ, എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി വാസുദേവ് കമ്മത്ത് എന്നിവ സംബന്ധിച്ചു.
കഴിഞ്ഞ ദിവസമാണ് മൻ കി ബാത്തിന്റെ നൂറാം പതിപ്പ് അവതരിപ്പിച്ചത്. മൻ കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് നൂറാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രനമോദി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ദില്ലിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് താൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയത്. മൻ കി ബാത്ത് ഒരു തീർത്ഥയാത്രയാണ്. താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻകി ബാത്തിന് കഴിഞ്ഞു. പല ഉദ്യമങ്ങൾക്കും മൻ കി ബാത്ത് നൽകിയ ഊർജ്ജം ചെറുതല്ല. സംരഭങ്ങൾക്ക് മൻ കി ബാത്തിലൂടെ കൂടുതൽ ജനശ്രദ്ധ കിട്ടി. നൂറാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. അഭിനന്ദനങ്ങൾ പ്രചോദനമാണ്. നല്ല സന്ദേശങ്ങളുമായി മൻ കി ബാത്ത് മുൻപോട്ട് പോകുമെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam