അറസ്റ്റ് നടപടിയിലെ ചില നിയമപരമായ ഘട്ടങ്ങൾ പാലിച്ചിരുന്നെങ്കിലും, അറസ്റ്റിന്റെ വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കണമെന്ന നിർബന്ധിത വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി: പൊലീസ് അറസ്റ്റ് നടപടികളിൽ നിർബന്ധമായ നിയമക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് എംഡിഎംഎ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പള്ളുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ആറാം പ്രതി കൊണ്ടോട്ടി ചിറയിൽ ആഷിഖിനാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം അടുത്ത ബന്ധുക്കളെ സമയബന്ധിതമായി അറിയിക്കാത്തതാണെന്ന് കോടതി ശ്രദ്ധയിൽപ്പെടുത്തി. അറസ്റ്റിന്റെ വിവരം ബന്ധുക്കളെ അറിയിക്കുന്നത് ജാമ്യത്തിന് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ നടപടിയാണെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാരൻ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് പ്രൊഡക്ഷൻ വാറന്റ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിലൂടെ അറസ്റ്റ് നടപടിയിലെ ചില നിയമപരമായ ഘട്ടങ്ങൾ പാലിച്ചിരുന്നെങ്കിലും, അറസ്റ്റിന്റെ വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കണമെന്ന നിർബന്ധിത വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. 2025 മാർച്ച് 25 മുതൽ പ്രതി കസ്റ്റഡിയിലായിരുന്നു. ഒരു കേസിൽ ഒരാളെ അറസ്റ്റ് ചെയ്താൽ അതിന്റെ വിവരം പ്രതിയെയും അടുത്ത ബന്ധുക്കളെയും അറിയിക്കുന്നത് നിയമപരമായ ബാധ്യതയാണെന്ന് കോടതി ഓർമിപ്പിച്ചു.