
കായംകുളം: കായംകുളത്ത് 4.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എരുവ കണ്ണാട്ട് കിഴക്കതില്‍വീട്ടില്‍ വിജിത് (23) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സജിമോന്റെയും കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കർണാടകയിൽ നിന്നും ട്രെയിൻ വഴി കായംകുളത്ത് എത്തിച്ചശേഷം ചെറിയ പൊതികളാക്കിയാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.
മാസങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് വിജിത് പിടിയിലാകുന്നത്. കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ വീട്ടിൽ നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നതായി പരാതിയുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മൂവായിരം മുതൽ അയ്യായ്യിരം രൂപയ്ക്കാണ് വിൽക്കുന്നതെന്നും പോലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത.
അതേസമയം ഇന്ന് കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലനത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തിന്റെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സമാനമായ മറ്റൊരു സംഘത്തിന്റെ വിവരങ്ങള്‍ കൂടി പുറത്തായി. തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി സംഘം പ്രവർത്തിച്ചതും വളർത്തുനായ്ക്കളെ മറയാക്കിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി പട്ടി വളർത്തൽ കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. 9 പട്ടികളെയായിരുന്നു ഈ വീട്ടിൽ വളർത്തിയത്.
കല്ലമ്പലം പ്രസിഡൻ്റ് ജംഗ്ഷനിൽ വീട് വാടക്കെടുത്ത് വളർത്ത് പട്ടികളെ മറയാക്കിയായിരുന്നു ലഹരി കച്ചവടം. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഈ വീട് ഡാൻസാഫ് സംഘം നിരീക്ഷിച്ചത്. കഞ്ചാവ് കച്ചവട കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്ന വിഷ്ണുവാണ് വീട് വാടക്കെടുത്തതെന്ന മനസിലാക്കി പൊലീസ് നിരീക്ഷിച്ചു തുടങ്ങി. പ്രായാധിക്യമുളള പട്ടികളെയാണ് സംഘം വാങ്ങിവീട്ടിൽ നിരത്തിയിരിക്കുന്നതെന്ന മനസിലാക്കി. പട്ടികൾ ആക്രമിക്കുകയാണെങ്കിൽ തടയാനുള്ള സന്നാഹങ്ങളോടെയാണ് ഡാൻസാഫ് വീട്ടിനുള്ളിൽ കയറിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam