നായ്ക്കളിൽ വൈറസ് ബാധ, ഭക്ഷണം കഴിക്കാനാകാതെ തളർന്ന് ചാകും; കൊല്ലം ജില്ലയിൽ ചത്തത് ആയിരങ്ങൾ

By Web TeamFirst Published Jan 21, 2023, 8:32 AM IST
Highlights

പേ വിഷബാധയുടെ സമാനലക്ഷണങ്ങളാണ് വൈറസ് ബാധയേറ്റ നായകളും പ്രകടിപ്പിക്കുക. രോഗം വരാതിരിക്കാൻ വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.

കൊല്ലം: ജില്ലയിൽ നായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ വൈറസ് പടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തെരുവ് നായ്ക്കളാണ് ജില്ലയിൽ ചത്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം. നവംബറിൽ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലെ തെരുവ് നായ്ക്കളിലാണ് രോഗം ആദ്യം കണ്ടു തുടങ്ങിയത്. മൂന്ന് മാസം കൊണ്ട് ഇത് വ്യാപിച്ചു. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. ഭക്ഷണം കഴിക്കാനാകതെ തളർന്ന അവസ്ഥയിലേക്ക് മാറും. രോഗം വന്നാൽ രണ്ടാഴ്ച്ചയ്ക്കകം ഇവ ചാകും.

പേ വിഷബാധയുടെ സമാനലക്ഷണങ്ങളാണ് വൈറസ് ബാധയേറ്റ നായകളും പ്രകടിപ്പിക്കുക. രോഗം വരാതിരിക്കാൻ വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. നായ്ക്കളിൽ നിന്നും നായ്ക്കളിലേക്ക് മാത്രമാണ് വൈറസ് പടരുകയെന്നും മനുഷ്യരിലേക്ക് രോഗം പടരില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. കൊല്ലം കോർപ്പറേഷൻ, തൃക്കരുവ, പനയം, കൊറ്റങ്കര, മയ്യനാട് എന്നിവടങ്ങളിലാണ് വൈറസ് ബാധിച്ച് കൂടുതൽ നായ്ക്കൾ ചത്തത്.

click me!