
വയനാട്: വയനാട്ടിൽ സ്വകാര്യ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സി പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സി പി ജലീലിന്‍റെ സഹോദരൻ സി പി റഷീദ്.
റിസോർട്ട് ഉടമയുടെ വെളിപ്പെടുത്തലിലൂടെ വൈത്തിരിയിൽ നടന്നത് ഏകപക്ഷീയമായ കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. പ്രകോപനമൊന്നുമില്ലാതെ മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയും കൊല നടത്തുകയും ചെയ്ത പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും സി പി റഷീദ് ആവശ്യപ്പെട്ടു.
പശ്ചിമഘട്ട മേഖലയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ അടിച്ചമർത്താനാണ് തണ്ടർബോൾട്ട് ശ്രമിക്കുകയുള്ളു. അതുകൊണ്ട് തണ്ടർബോൾട്ട് പിരിച്ച് വിടണമെന്നും സി പി ജലീലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു. സി പി ജലീലിന്‍റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മറ്റൊരു സഹോദരൻ ജിഷാദും ആവശ്യപ്പെട്ടിരുന്നു
മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം വെടിയുതിർത്തതെന്നായിരുന്നു കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിസോർട്ട് മാനേജർ വ്യക്തമാക്കിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ പ്രകോപനാന്തരീക്ഷം സൃഷ്ടിച്ചില്ലെന്നും റിസോർട്ട് ജീവനക്കാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam