10 മിനിറ്റോളം മോർച്ചറിക്ക് മുന്നിൽ പൊതുദർശത്തിന് വെച്ചതിന് ശേഷം മൃതദേഹം പൊലീസ് അകമ്പടിയോടെ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.
കോഴിക്കോട്: തലയ്ക്കേറ്റ വെടിയാണ് മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്‍റെ മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന്ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. 10 മിനിറ്റോളം മോർച്ചറിക്ക് മുന്നിൽ പൊതുദർശത്തിന് വെച്ചതിന് ശേഷം മൃതദേഹം പൊലീസ് അകമ്പടിയോടെ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.
സി പി ജലീലിന്‍റെ സുഹൃത്തുക്കളടക്കം ദൂരദേശങ്ങളിൽ നിന്നുള്ളവർ കോഴിക്കോട് മോർച്ചറിക്ക് മുന്നിലെത്തിയിരുന്നു.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ കൂടുതൽ വിവാദങ്ങൾക്ക് ഇട നൽകാതെ പൊലീസ് മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടു നൽകുകയായിരുന്നു.
പൊലീസ് വെടിവെപ്പിൽ ജലീലിന്‍റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തലയ്ക്ക് പിന്നിലേറ്റ വെടി തലയോട്ടി തകർത്ത് പുറത്തുപോയെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ടര്‍പഞ്ചര്‍ എന്ന തോക്കും അതിൽ ഉപയോഗിക്കുന്ന എട്ട് തിരകളും കണ്ടെത്തിയിരുന്നു.