
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വർണവും പണവും കൈക്കലാക്കി മുങ്ങിയ യുവതി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം, പനമണ്ണ, അനങ്ങനാടി, അമ്പലവട്ടം ഭാഗത്തെ അമ്പലപ്പള്ളിയിൽ ശാലിനി(40)യെ ചെങ്ങന്നൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 20 നാണ് ചെറിയനാട്ട് സ്വദേശിയായ യുവാവുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. മൂന്നുദിവസം ഭർതൃവീട്ടിൽ താമസിച്ച ശേഷം ശാലിനി മഹാരാഷ്ട്രയിലെ പുണെയിൽ താൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകേണ്ടതുണ്ടെന്ന് പറഞ്ഞു. പിന്നീട് സ്വർണ്ണാഭരണങ്ങളും പണവും കൊണ്ട് ചെറിയാനാട്ടെ വീട്ടിൽ നിന്നും പോയി. ഭർത്താവും വീട്ടുകാരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ വീട്ടുകാർക്ക് സംശയം തോന്നി അന്വേഷണം തുടങ്ങി.
ഭർതൃ സഹോദരി യുവതിയുടെ ചിത്രം യൂട്യൂബിൽ കണ്ടുപിടിച്ചതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് മുമ്പ് 2011-ൽ സമാനമായ തട്ടിപ്പുകേസിൽ ശാലിനിക്കെതിരെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി സമാന കേസുകളിൽ ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
തുടർന്ന് നടന്ന അന്വേഷണത്തിൽ ശാലിനി അരൂരിൽ വാടക വീട്ടിൽ വൈക്കം സ്വദേശിയുമായി താമസിക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇവിടെ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്‌പെക്ടർ പ്രദീപ് എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ഹരികുമാർ, ശ്രീകല, സിപിഒ മാരായ മിഥിലാജ്, ഹരീഷ്, അജീഷ് കരീം എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam