
പാലക്കാട്: ആറുമാസം മുന്‍പ് കാണാതായെന്ന് കരുതിയ സ്വര്‍ണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേല്‍പ്പിച്ച ഹരിത കര്‍മ്മ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയായ ബിന്ദു എന്ന ഹരിത കര്‍മ്മ സേനാംഗത്തെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് മന്ത്രിയുടെ അഭിനന്ദനം. പ്രദേശത്തെ മുസ്തഫ എന്നയാളിന്റെ വീട്ടില്‍ നിന്ന് സേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. അത് പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വര്‍ണ വള കിട്ടിയതെന്നും അത് ഉടന്‍ തന്നെ ബിന്ദു മുസ്തഫയുടെ കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നെന്നും മാലിന്യത്തിനൊപ്പം വള ഉള്‍പ്പെട്ടത് മുസ്തഫയുടെ കുടുംബം ശ്രദ്ധിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എംബി രാജേഷിന്റെ കുറിപ്പ്: ബിന്ദുവേച്ചിയാണ് ഇന്നത്തെ സൂപ്പര്‍ താരം. ആറുമാസം മുന്‍പ് കാണാതായ, നഷ്ടപ്പെട്ടു എന്ന് കരുതി ഏവരും ഉപേക്ഷിച്ച സ്വര്‍ണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേല്‍പ്പിച്ചാണ് ബിന്ദുവേച്ചി നാടിന്റെ സ്റ്റാറായത്. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദു എന്ന ഈ ഹരിത കര്‍മ്മ സേനാംഗം. മുസ്തഫ എന്നയാളിന്റെ വീട്ടില്‍നിന്ന് ഹരിത കര്‍മ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വര്‍ണവള കിട്ടിയത്. ഈ ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുള്‍പ്പെട്ടത് വീട്ടുകാര്‍ പോലും കണ്ടിരുന്നില്ല. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ ബിന്ദുവേച്ചി ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ബിന്ദുവേച്ചിയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സര്‍ക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ്.
സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങള്‍ പരിചയപ്പെടുത്തുന്നത് സന്തോഷവും അഭിമാനകരവുമാണ്. നാടിന്റെ സംരക്ഷകരാണ് ഹരിത കര്‍മ്മ സേനക്കാരെന്ന് പറഞ്ഞാല്‍ പോലും അത് ഒട്ടും അധികമാകില്ല. മാലിന്യം ശേഖരിച്ച് മാത്രമല്ല, സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും മാത്ഋകയായിക്കൂടി അവര്‍ നാടിന് മുതല്‍ക്കൂട്ടാവുകയാണ്. നാടിന്റെ ഈ സംരക്ഷകരെ, ശുചിത്വ സൈന്യത്തെ നമുക്ക് ചേര്‍ത്തുപിടിക്കാം.
മൂന്നാർ ഗ്രാമപഞ്ചായത്തിലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam