
തൃശൂര്‍: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ വാടാനപ്പള്ളി പൊലീസും തൃശൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി. വയനാട് നീലഗിരി കൊന്നച്ചല്‍ ചീരന്‍ വീട്ടില്‍ സ്റ്റാലിന്‍ മാത്യു (24) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 12.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇതിന് 80,000 രൂപ വിലവരും. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവ്‌നീത് ശര്‍മ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം ദേശീയപാതയില്‍ തളിക്കുളം ഹൈ സ്‌കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സഹിതം യുവാവിനെ പിടികൂടിയത്.
തീരദേശ മേഖലയില്‍ മൊത്തവില്‍പന നടത്തുന്നതിനായാണ് പ്രതി എം ഡി എംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ തീരദേശ മേഖലയിലെ സിന്തറ്റിക്ക് മയക്ക് മരുന്ന് വിപണനം നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്.ബംഗളുരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്. പ്രതിക്ക് മയക്കുമരുന്ന് നല്‍കിയ ആളുകളെയും വില്‍പന നടത്തുന്നവരേയും പറ്റി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉത്സവ കാലമായതിനാല്‍ ഉണ്ടാകുന്ന വന്‍ ഡിമാന്റാണ് മയക്ക്മരുന്ന് കടത്തിക്കൊണ്ടുവരാന്‍ ഇവര്‍ക്ക് പ്രചോദനമാക്കുന്നത്. പൊലീസ് നിരീക്ഷണം ഉര്‍ജിതമാക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃശൂര്‍ റൂറല്‍ ഡിസിബി ഡിവൈ എസ്പി എന്‍ മുരളീധരന്‍, കൊടുങ്ങല്ലൂര്‍ ഡിവൈ എസ്പി. സന്തോഷ് കുമാര്‍, വാടാനപ്പള്ളി എസ്.എച്ച്.ഒ. ബിഎസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ് ഐമാരായ എസ് എം ശ്രീലക്ഷ്മി, ഫ്രാന്‍സിസ്, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ സിആര്‍. പ്രദീപ്, പിപി ജയകൃഷ്ണന്‍, വിജി. സ്റ്റീഫന്‍, ടിആര്‍ ഷൈന്‍, എസ് സി പി ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, സോണി സേവിയര്‍, എംവി. മാനുവല്‍, സി പി ഒമാരായ നിഷാന്ത്, കെ ജെ ഷിന്റോ, ഷിജിത്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam