
കാരശ്ശേരി: മലയോര മേഖലയിലെ കർഷകർക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രചോദനമാവുകയാണ് ഗ്രീൻഗാർഡൻ ഉസ്സന്റെ ടെറസ് കൃഷി. സാധാരണയായി നിലത്ത് വലിയ സ്ഥലസൗകര്യത്തിൽ കൃഷി ചെയ്യുന്ന കൈതച്ചക്കകൾ, വീടിന്റെ ടെറസിനു മുകളിൽ ചട്ടികളിൽ വളർത്തി വിജയിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. പന്ത്രണ്ടോളം വിദേശ ഇനങ്ങളിലായി 120-ഓളം ചെടികളാണ് ഉസ്സന്റെ ഗ്രീൻഗാർഡനിൽ ഇപ്പോൾ വിളവെടുപ്പിന് പാകമായി നിൽക്കുന്നത്.
പതിവുപോലെ നാടൻ ഇനങ്ങൾക്ക് പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ്വയിനം കൈതച്ചക്കകളാണ് ഉസ്സൻ തന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. മെക്സിക്കൻ ജയന്റ് (Mexican Giant): ഈ ഇനത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് വലുപ്പത്തിൽ ഭീമനാണ്. പൂർണ്ണ വളർച്ചയെത്തിയാൽ ഒരു കൈതച്ചക്കയ്ക്ക് 7 കിലോ വരെ തൂക്കം ലഭിക്കും. നമ്മുടെ നാടൻ കൈതച്ചക്കയെക്കാൾ മധുരമേറിയതാണ് ഈ ഇനം. ഹാൻഡ് പുൾ (Hand Pull): ഈ കൈതച്ചക്കയുടെ പ്രത്യേകത പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ്. പഴുത്തു കഴിഞ്ഞാൽ കത്തി ഉപയോഗിച്ച് മുറിക്കാതെ തന്നെ കൈകൊണ്ട് ഓരോ അല്ലികളായി അടർത്തിയെടുത്തു കഴിക്കാൻ സാധിക്കും. മെഡൂസ (Medusa): ഒന്നിനോടൊന്ന് ഒട്ടിച്ചേർന്ന് ഒരേ ചെടിയിൽ തന്നെ നിരവധി ഫലങ്ങൾ വിരിയുന്ന മനോഹരമായ കാഴ്ചയാണ് മെഡൂസ സമ്മാനിക്കുന്നത്. മക്കൾ കൂന്താണി, എംബി 2 (MB-2) തുടങ്ങി വൈവിധ്യമാർന്ന പന്ത്രണ്ടോളം ഇനങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
മലയോര മേഖലകളിൽ കൃഷി ചെയ്യുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി വന്യമൃഗശല്യമാണ്. എന്നാൽ ടെറസിനു മുകളിൽ കൃഷി ചെയ്യുന്നതിലൂടെ ഈ ഭീഷണി പൂർണ്ണമായും ഒഴിവാക്കാം എന്ന് ഉസ്സൻ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ വെയിലും, അത്യാവശ്യത്തിന് വെള്ളവും വളവും നൽകിയാൽ ഒരു വർഷം കൊണ്ട് തന്നെ മെക്സിക്കൻ ജയന്റ് പോലുള്ള ഇനങ്ങൾ കായ്ച്ചു തുടങ്ങും. "ഏത് മടിയന്മാർക്കും ചെയ്യാൻ പറ്റുന്ന കൃഷിയാണിത്. വലിയ പരിചരണമില്ലാതെ തന്നെ നല്ല രീതിയിൽ വിളവെടുക്കാം. നിലവിൽ ഓൺലൈൻ വഴിയാണ് ഈ തൈകൾ വിറ്റഴിക്കുന്നത്," - ഉസ്സൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. നമ്മുടെ സാധാരണ വിപണികളിൽ മെക്സിക്കൻ ജയന്റ് പോലുള്ള ഇനങ്ങൾ ലഭ്യമല്ല. അതിനാൽ തന്നെ ഓൺലൈൻ വഴി തൈകൾ അന്വേഷിച്ച് നിരവധി ആളുകളാണ് ഇപ്പോൾ ഉസ്സനെ സമീപിക്കുന്നത്. തൈകൾ ഓൺലൈനായി എത്തിച്ച് നൽകുന്നതിനൊപ്പം കൃഷി രീതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നു. വീട്ടുമുറ്റത്തും ടെറസിനു മുകളിലും മനോഹരമായ ഒരു 'പൈനാപ്പിൾ ഗാർഡൻ' ഒരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മലയോര കർഷകൻ.
നാല് വർഷം മുൻപ് വെറുമൊരു പരീക്ഷണമായി തുടങ്ങിയ കൃഷി ഇന്ന് ഏവര്‍ക്കും വലിയൊരു പാഠമായി മാറിയിരിക്കുകയാണ്. നോർത്ത് കാരശ്ശേരിയിലെ ഗ്രീൻഗാർഡൻ ഉസ്സൻ തന്റെ ടെറസിനു മുകളിൽ ചട്ടികളിലായി വിളയിച്ചെടുക്കുന്നത് അഞ്ച് കിലോ വരെ തൂക്കമുള്ള അതിഭീമൻ കൈതച്ചക്കകളാണ്. നാല് വർഷം മുൻപാണ് ഉസ്സന് 'മെക്സിക്കൻ ജയന്റ്' ഇനത്തിൽപ്പെട്ട നാല് തൈകൾ ലഭിക്കുന്നത്. ഒരു കൗതുകത്തിന് അവ ചട്ടികളിൽ നട്ടു വളർത്തി നോക്കിയതായിരുന്നു അദ്ദേഹം. സാധാരണ നിലത്ത് വളരുമ്പോൾ ഏഴ് കിലോ വരെ തൂക്കം ലഭിക്കുന്ന ഈ ഇനം, ചട്ടികളിലെ പരിമിതമായ സാഹചര്യത്തിലും അഞ്ച് കിലോ വരെ തൂക്കം നൽകി ഉസ്സനെ ഞെട്ടിച്ചു. ഒരു ചട്ടിയിൽ തന്നെ ഒന്നിലധികം പൈനാപ്പിളുകൾ ലഭിക്കുന്ന രീതിയിലുള്ള വിളവെടുപ്പും ഇദ്ദേഹം സാധ്യമാക്കിയിട്ടുണ്ട്. ഏത് മടിയൻമാര്‍ക്കും എളുപ്പം ചെയ്യാവുന്ന കൃഷിയാണിതെന്ന് ഊന്നിപ്പറയുന്നു ഉസ്സൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam