
കാസർകോട്: വടിവാൾ കൊണ്ട് തെരുവുനായയുടെ തല വെട്ടി പരിക്കേൽപ്പിച്ച ഇതര സംസ്ഥാനതൊഴിലാളിക്ക് നൂറുരൂപ പിഴശിക്ഷ. പശ്ചിമ ബംഗാള്‍ സ്വദേശി ഡിജുമൃത്യ(21)വിനാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. രണ്ടുമാസം മുന്പ് മാവുങ്കാൽ മൂലകണ്ടത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഹോസ്ദുര്‍ഗ് പൊലീസ്, റോഡരികില്‍ തലക്ക് വെട്ടേറ്റ് ഗുരുതരമാവസ്ഥയില്‍ കാണപ്പെട്ടതെരുവ് നായയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാവുങ്കാലിലെ വെല്‍ഡിംഗ് ഷോപ്പിലെ ജീവനക്കാരനായ ഡിജുമൃത്യയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. പിന്നീട് ഇയാൾക്കെതിരെ മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരകൃത്യത്തിന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. ഇയാള്‍ നായയെ വെട്ടാനുപയോഗിച്ച വടിവാളും പൊലീസ് കണ്ടെടുത്തിരുന്നു.
പൊലീസ് അറസ്റ്റു ചെയ്ത ഡിജോ കഴിഞ്ഞ രണ്ടുമാസത്തോളമായി ഹൊസ്ദുർഗ് സബ്ബ് ജയിലിൽ റിമാന്റിലായിരുന്നു. ഡിജോയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതിക്ക് കോടതി നൂറുരൂപ പിഴ വിധിച്ചത്. നൂറുരൂപ പിഴയടച്ച ഡിജോ ജയില്‍ മോചിതനാവുകയും ചെയ്തു.
തലക്ക് വെട്ടേറ്റ് ചികിത്സയിലൂടെ സുഖംപ്രാപിച്ച നായ ഇപ്പോൾ പൊലീസിന്റെ സംരക്ഷണത്തിലാണ്. പോലീസുകാർ ഡിജോ എന്ന് പേരിട്ടിരിക്കുന്ന നായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന്റെ കാവൽക്കാരനായി മാറിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam