
എറണാകുളം: പെരുമ്പാവൂരിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന ഹെറോയിനുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അസം നകോൺ ജില്ലാക്കാരനായ അബു ഷെരീഫ് (29 വയസ്) എന്നയാളാണ് 9.6 ഗ്രാം ഹെറോയിനുമായി പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അബു ഷെരീഫിനെ പിടികൂടിയത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സാബു വർഗീസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജസ്റ്റിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിജു പോൾ എന്നിവരും പങ്കെടുത്തു.
പെരുമ്പാവൂരിൽ 93 ബോട്ടിൽ ഹെറോയിനുമായി കഴിഞ്ഞ ദിവസവും ഒരു ഇതര സംസ്ഥാന തൊഴിലാളി പൊലീസിന്റെ പിടിയിലായിരുന്നു. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലി (21) യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും, പെരുമ്പാവൂർ പൊലീസും ചേർന്ന് പോഞ്ഞാശ്ശേരിയിൽ നിന്നാണ് അലിയെ പിടികൂടിയത്.
രാത്രിയിൽ മയക്ക് മരുന്ന് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. പത്ത് ഗ്രാമോളം ഹെറോയിനാണ് ഉണ്ടായിരുന്നത്. അസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിലാക്കി ഇയാൾ വിൽപ്പന നടത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam