
മലപ്പുറം: കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് 6.30ഓടെ തലപ്പാറ കിഴക്കന്‍ തോടിന്റെ പാലത്തിലുണ്ടായ അപകടത്തില്‍ തലപ്പാറ വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിറിനെ (22)യാണ് കാണാതായത്. കാറിടിച്ച് സ്‌കൂട്ടര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. ചേതനയറ്റ ശരീരം ഇന്ന് രാവിലെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്റര്‍ താഴ്ഭാഗത്ത് നിന്നാണ് ലഭിച്ചത്.
ഞായറാഴ്ച രാത്രി 12വരെ ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനകളും പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. പൊലീസും ഫയര്‍ഫോഴ്‌സും സന്നദ്ധ സേനാംഗങ്ങളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകിട്ടും കണ്ടെത്താനായിട്ടില്ല. ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്.
രാത്രിയോടെ ഫയര്‍ഫോഴ്‌സും പൊലീസും ഡിആര്‍ഫും മത്സ്യത്തൊഴിലാളികളും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും മറ്റു യുവജന സന്നദ്ധ സേവകരും പരിസര പ്രദേശങ്ങളിലെ മുങ്ങല്‍ വിദഗ്ധരും അടങ്ങുന്ന ടീമാണ് തിരച്ചിൽ നടത്തിയത്. രാത്രിയോടെ ഔദ്യോഗിക സംവിധാനങ്ങള്‍ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നുവെങ്കിലും രാത്രി മുഴുവന്‍ സമയവും ഹാഷിറിനായി ഉറക്കമൊഴിച്ച് ഒരു നാട് മുഴുവന്‍ തിരച്ചില്‍ തുടരുകയായിരുന്നു.