'ആരും പേടിക്കണ്ട; ഇത് പൊട്ടിയാലും ആരോഗ്യത്തിന് നല്ലതാണ്', കർക്കിടക ഉണ്ടയുമായി എംഎൽഎ

By K C Bipin BipinFirst Published Jul 22, 2022, 9:57 AM IST
Highlights

ഒന്നും രണ്ടുമല്ല ഏതാണ്ട് ഇരുന്നൂറോളം ഉണ്ടയാണ് വാഴയിലയിൽ പൊതിഞ്ഞു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.

തിരുവനന്തപുരം : ഒറ്റനോട്ടത്തിൽ കണ്ടാൽ നാടൻ ബോംബ് വല്ലതും ആണോയെന്ന് സംശയം തോന്നും. എന്നാൽ ഇത് ബോംബും വെടിയുണ്ടയും ഒന്നുമല്ല, കർക്കിടക അരിയുണ്ടയാണ്. ആരോഗ്യത്തിന് അത്യുത്തമമായ നല്ല നാടൻ നിർമിതി. കൂത്തുപറമ്പ് എം.എൽ.എ കെ പി മോഹനൻ ആണ് വീട്ടിൽ നിർമിച്ച കർക്കിടക അരിയുണ്ട നിയമസഭ സാമാജികർക്കായി എത്തിച്ചത്.

ഒന്നും രണ്ടുമല്ല ഏതാണ്ട് ഇരുന്നൂറോളം ഉണ്ടയാണ് വാഴയിലയിൽ പൊതിഞ്ഞു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പാനൂരിലെ വീട്ടിൽ തയ്യാറാക്കിയ അരിയുണ്ട സഭയിലെ സഹപ്രവർത്തകർക്ക്  പലർക്കും ആദ്യ കാഴ്ചയാണ്. "ഇത് പൊട്ടുമോ"എന്ന് തമാശ രൂപേണ ചില എംഎൽഎമാർ സംശയം പ്രകടിപ്പിച്ചപ്പോൾ, "പൊട്ടിയാൽ ആരോഗ്യം മെച്ചപ്പെടും" എന്നായിരുന്നു വടക്കൻ മലബാറിൽ നിന്നുള്ള എംഎൽഎമാരിൽ ചിലരുടെ മറുപടി.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കർക്കിടക മാസത്തിൽ ആരോഗ്യം മെച്ചപ്പെടുത്താൻ പരമ്പരാഗതമായി നിർമ്മിക്കുന്നവയാണ് ഈ ഉണ്ടകൾ. അരി വറുത്തു പൊടിച്ച്, ശർക്കര ഉരുക്കിയൊഴിച്ച്, ജീരകവും ഏലക്ക പൊടിയും  തേങ്ങയും കുഴച്ച് തയ്യാറാക്കിയതാണ്  ഈ ഔഷധ പലഹാരം. പരമ്പരാഗത രീതിയിൽ ചേരുവകൾ ഉരലിലിൽ പൊടിച്ചെടുക്കുകയായിരുന്നു.

ഇതിനായി ജോലിക്കാരെ പ്രത്യേകം നിർത്തിയാണ് എംഎൽഎ വിശേഷ ഉണ്ട തയ്യാറാക്കിയത്. ആയോധന കലകൂടി വശമുള്ള കെ പി മോഹനൻ എംഎൽഎയുടെ വീട്ടിൽ കഴിഞ്ഞ 16 വർഷമായി കർക്കിടക അരിയുണ്ടകൾ തയ്യാറാക്കുന്നുണ്ട്. ആദ്യമായാണ്  സഹപ്രവർത്തകരായ സാമാജികർക്കായി  കൊണ്ടുവരുന്നതെന്ന് മാത്രം.

Read More : Ramayana Masam 2022 : രാമായണ മാസാചരണം; നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്...

 

സ്വര്‍ണ്ണക്കടത്ത്: ഇഡിയെ വിശ്വസിക്കാനാവില്ലെന്ന് സതീശന്‍, പ്രതിപക്ഷത്തിന് തിരിച്ചറിവുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം: സ്വർണ്ണക്കടത്തില്‍ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഇഡിയെ വിമര്‍ശിച്ചും സർക്കാരിനെ കുത്തിയുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ സബ് മിഷൻ. കേസ് കേരളത്തിൽ നിന്നും മാറ്റിയാൽ സംസ്ഥാനം ആഗ്രഹിക്കുന്ന സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന് പറഞ്ഞാണ് കോടതി മേൽനോട്ടത്തിലെ സിബിഐ അന്വേഷണം സതീശൻ ആവശ്യപ്പെട്ടത്. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 

എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായി. സിബിഐ പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്രമെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചു. മുഖ്യമന്ത്രിക്ക് പേടിയാണെന്ന മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

click me!