എംഎൽഎ ഇറങ്ങിച്ചെന്നെങ്കിലും ജീപ്പിലിരുന്ന എസ്ഐ ‘കാര്യമായി ഒന്നും പറ്റിയില്ല, തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്’ എന്ന് പറഞ്ഞ് വാപനം ഓടിച്ചുപോയി- പരാതിയില്‍ പറയുന്നു.
മൂന്നാർ: കാറില്‍ പൊലീസ് ജിപ്പിടിച്ചിട്ടും ജനപ്രതിനിധിയായ തന്നെ അപമാനിച്ച് എസ്ഐ വാഹനം ഓടിച്ച് പോയെന്ന് പരാതിയുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. വാഹനമിടിച്ചിട്ടും തനിക്ക് തിരക്കുണ്ടെന്ന് പറഞ്ഞ് ജീപ്പില്‍ നിന്നിറങ്ങാതെ എസ്ഐ വാഹനം ഓടിച്ച് പോയെന്ന് എംഎല്‍എ പറയുന്നു. സംഭവത്തില്‍ ദേവികുളം എസ് ഐ എൻ.എസ് റോയിക്കെതിരേ ജില്ലാ പൊലീസ് മേധാവിക്ക് എസ് രാജേന്ദ്രന്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം മാട്ടുപ്പട്ടി റോഡിലെ പെട്രോൾ പമ്പില്‍ വച്ചാണ് സംഭവം. ഇന്ധനം നിറയ്ക്കാൻ നിർത്തിയിട്ട എം എൽ എ യുടെ വാഹനത്തെ പിന്നിൽനിന്നെത്തിയ എസ് ഐയുടെ വാഹനം ഇടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിലെ ഡ്രൈവറോ, എസ്ഐയോ വാഹംന ഇടിച്ച ശേഷം പുറത്തിറങ്ങിയില്ല. എം എൽ എ ഇറങ്ങിച്ചെന്നെങ്കിലും ജീപ്പിലിരുന്ന എസ്ഐ ‘കാര്യമായി ഒന്നും പറ്റിയില്ല, തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്’ എന്ന് ധിക്കാരത്തോടെ പറഞ്ഞ് വേഗത്തിൽ ഓടിച്ചുപോയെന്നാണ് എംഎല്‍എ എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
വിവരം മൂന്നാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് എം എൽ എ ജില്ലാ പൊലീസ് മേധാവിക്ക് മേധാവിക്ക് പരാതി നൽകിയത്. ജനപ്രതിനിധിയായ തന്റെ വാഹനത്തെ ഇടിച്ചപ്പോൾ ഇതാണ് പ്രതികരണമെങ്കിൽ സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്നാണ് എംഎല്‍എ ചോദിക്കുന്നത്.