മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ കെ സുമൻ വിജിലൻസിന്റെ പിടിയിലായി. ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുന്നത് പതിവായതോടെ, വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ ഇയാളെ കുടുക്കുകയായിരുന്നു

പാലക്കാട്: മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ജി എസ് ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിലായി. ജി എസ് ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടറായ കെ സുമൻ (53) ആണ് കുരുടിക്കാട് വെച്ച് വിജിലൻസ് സംഘത്തിന്റെ വലയിലായത്. ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന ചരക്കുവാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുകയും പിടിച്ചിടുകയും ചെയ്ത ശേഷം വിട്ടയക്കുന്നതിനായി വൻതുക കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. മാസങ്ങളായി വിജിലൻസ് നിരീക്ഷണത്തിലായിരുന്ന സുമനെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥരാണ് വലയിലാക്കിയത്.

പുതുശ്ശേരി ബൈപ്പാസ് കേന്ദ്രീകരിച്ച് സുമൻ നിരന്തരമായി ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. നേരത്തെയും പലരിൽ നിന്നായി പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. പിടിയിലായതിന് പിന്നാലെ സുമന്റെ പുതുശ്ശേരി ജവഹർ നഗറിലെ വീട്ടിലും വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വീഡിയോ കാണാം