കടല്‍കയറി വീടുകള്‍ തകര്‍ന്നു; നൂറ്കണക്കിന് തീരദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു

By Web TeamFirst Published Jun 11, 2019, 11:31 PM IST
Highlights

അമ്പലപ്പുഴയിൽ കടൽകയറി വീടുകള്‍ തകർന്നതോടെ നൂറ്കണക്കിന് തീരദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. 

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കടൽകയറി വീടുകള്‍ തകർന്നതോടെ നൂറ്കണക്കിന് തീരദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ദേശീയപാത രണ്ട് മണിക്കൂര്‍ സത്ംഭിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ ഗിരീഷ്, കരീം, പൊടിയൻ, ഗിരീഷ് എന്നിവരുടെ വീടുകളാണ് ശക്തമായ കടലാക്രമണത്തെത്തുടർന്ന് ഇന്ന് തകർന്നത്. കൂടാതെ ഇരുപതോളം വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്.

കടലാക്രമണം  ശക്തമായിട്ടും വീടുകൾ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരദേശവാസികൾ ഇന്ന് വൈകിട്ട് ആറോടെ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന്‍റെ തെക്കുഭാഗത്തായി ഉപരോധം ആരംഭിച്ചത്. വിവരമറിഞ്ഞ് അമ്പലപ്പുഴ സി ഐ എം കെ മുരളിയുടെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടന്നെങ്കിലും ജില്ലാ കളക്ടറെത്തി ഉറപ്പുനൽകാതെ ഉപരോധത്തിൽ നിന്ന് പിൻമാറില്ലെന്ന് തീരദേശവാസികള്‍ വ്യക്തമാക്കി.

ഏഴോടെ ജില്ലാ പോലീസ് ചീഫ് കെ എം ടോമിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ നിന്ന് പ്രതിഷേധക്കാർ പിൻമാറിയില്ല. ഒടുവിൽ ഏഴരയോടെ ജില്ലാ കളക്ടർ സ്ഥലത്തെത്തി ചർച്ച നടത്തി. രണ്ടു ദിവസത്തിനുള്ളിൽ കടൽഭിത്തി നിർമാണം ആരംഭിക്കാമെന്നും കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളിൽ താമസം മാറുന്നവർക്ക് 10 ലക്ഷം രൂപ നൽകാമെന്നുമുള്ള കളക്ടറുടെ ഉറപ്പിന്മേൽ രാത്രി എട്ടോടെ ഉപരോധം അവസാനിപ്പിച്ചു. പിന്നീട് ജില്ലാ കളക്ടർ കടലാക്രമണ ബാധിത പ്രദേശങ്ങളും സന്ദർശിച്ചു.ഉപരോധത്തെത്തുടർന്ന് ദേശീയ പാതയിൽ കിലോമീറ്ററുകളോളമാണ് ഗതാഗത സ്തംഭനം ഉണ്ടായത്.
 

click me!